Tuesday 21 February 2023

കുന്നുമ്മേൽ ശാന്തൻ

ഇന്നെങ്കിലും നേരത്തെ ഉറങ്ങണം... തോമസ് കുന്നുമ്മേൽ (വട്ടപ്പേരു കുന്നുമ്മേൽ ശാന്തൻ) മനസ്സിൽ ഓർത്തു...  കുന്നുമ്മേൽ ശാന്ത അല്ല ശാന്തൻ. നോട്ട് ദി പോയിന്റ്. വളരെ ശാന്തശീലനും, ശ്രീ ബുദ്ധനേക്കാൾ ക്ഷമ ഉള്ളവനും ആയത് കാരണം കൂട്ടുകാർ ഇട്ടുകൊടുത്ത പേരാണ്.

കഴിഞ്ഞ 2-3 കൊല്ലം ആയി എന്നും ഇത് തന്നെ മനസ്സിൽ ഓർത്തിട്ടു ആണ് തോമസ് ഉറങ്ങാൻ പോകാറ്. പക്ഷെ ഉറങ്ങാൻ കിടക്കുമ്പോൾ സമയം 2:30 - 3 മണി ആകുമെന്ന് മാത്രം. അന്നും ആ പതിവ് തെറ്റിയില്ല. സമയം 2:30 ആകുന്നു. ഇനി ഉറക്കം വരാൻ പാട്ടു കേൾക്കണോ, അതോ രണ്ടു പെഗ് അടിക്കണോ എന്നും ആലോചിച്ചു, പിന്നെ രണ്ടും വേണ്ടാന്നു വച്ച്, പകരം ഈശോ മറിയം ഔസേപ്പിനെ ഒക്കെ പ്രാർത്ഥിച്ചു, ലൈറ്റും അണച്ച്, പുതപ്പും തലവഴി വലിച്ചു മൂടി കിടന്നു.

പെട്ടെന്ന് അതാ വീടിനു വടക്കു കിഴക്ക് വശത്തു ആരോ ചക്ക വെട്ടി ഇട്ടതു പോലെ ഒരു ഒച്ച. അവിടെ പ്ലാവ് ഒന്നും ഇല്ലല്ലോ... തോമസ് ഓർത്തു. പിന്നെ അത് എന്തായിരിക്കും? വാഴ എങ്ങാനും മറിഞ്ഞു വീണു കാണുമോ... ഏയ് അതല്ല... ഈ വീട്ടിൽ അതിനു വേറെ വാഴ ല്ലല്ലോ... അവൻ പതിയെ ജനാല തുറന്നു മൊബൈൽ ലൈറ്റ് അടിച്ചു നോക്കി... ഒന്നും കാണാൻ വയ്യ. ഒരു ടോർച് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. ച്ചെ.! എന്ത് മണ്ടത്തരം ഒക്കെ ആണ് ആലോചിക്കുന്നത്... ഇന്നത്തെ കാലത്ത് ഏതെങ്കിലും വീട്ടിൽ ടോർച് ഉണ്ടാവുമോ... നോ. നെവർ.! ആ വശത്തു ആണേൽ വല്യ വെളിച്ചവും ഇല്ല, അവിടെ മുറ്റത് വേറെ ലൈറ്റും ഇല്ല.

സ്വതവേ ധൈര്യശാലി ആയിരുന്ന തോമസ് ഉടൻ തന്നെ തന്റെ അമ്മയെ വിളിച്ച് ഉണർത്തി കാര്യം പറഞ്ഞു. നമുക്ക് ഒരുമിച്ചു പോയി നോക്കാം എന്നായി അമ്മ. അമ്മ പുറകിൽ ഉണ്ടെന്ന ധൈര്യത്തിൽ അവൻ അവിടേക്കു ചെന്ന് ലൈറ്റ് അടിച്ചു നോക്കി. നോക്കുമ്പോഴതാ ബെട്ടിയിട്ട ബായത്തണ്ട് പോലൊരുത്തൻ അവിടെ കിടക്കുന്നു. ആൾക്ക് തീരെ ബോധം ഇല്ല, കണ്ടിട്ട് മൂക്കറ്റം അടിച്ചു പൂസ് ആയി എങ്ങനോ വന്നു വീണത് ആണ്. എന്നാലും എണീറ്റ് നിക്കാൻ ബാലൻസ് ഇല്ലാത്ത ഇവൻ ഒക്കെ എങ്ങനെ മതിൽ എടുത്തു ചാടി അകത്തു കയറി. ശെടാ... വല്ലവിതവും ഒന്ന് ഉറങ്ങാൻ കിടക്കുമ്പോൾ ആണല്ലോ സർവത്ര കുരിശും കൂടെ ഇങ്ങോട്ടു തന്നെ കേറി വരുന്നത്... 

ആളെ വെള്ളം തളിച്ചു ഉണർത്തി പറഞ്ഞു വിടാൻ വേണ്ടി വെള്ളം എടുക്കാൻ അകത്തു കയറി, ഒരു മഗ്ഗിൽ വെള്ളവും ആയി തിരിച്ചു വന്ന ശാന്തൻ കണ്ടത് ബോധം ഇല്ലാതെ കിടന്നവൻ അതാ വീട്ടുമുറ്റത്തു കാറ്റത്തു ആടുന്ന തെങ്ങ് പോലെ നിന്ന് ഉലയുന്നത് ആണ്... ഇവൻ എണീറ്റോ... വാതിൽക്കൽ കാലത്തെ മദ്യം കിട്ടാത്ത കുടിയനെ പോലെ നിന്ന് വിറയ്ക്കുന്ന അമ്മയെയും, പേടിച്ചിട്ട് അങ്ങനെ നിക്കുവാണ്.

ഉള്ളിലെ പേടി മാനിക്കാതെ ശാന്തൻ ശാന്തമായി ചോദിച്ചു - ഡോ താൻ എന്ത് പണിയാ ഈ കാണിച്ചേ... ഇങ്ങനെ ആണോ വെള്ളമടിച്ചാൽ... ഞാനും ഇടക്കൊക്കെ അടിക്കാറുണ്ട്. അത് പറഞ്ഞു മുഴുവിക്കും മുന്നേ പൂസ് - മാൻ ചൂടായി കുറച്ചു വെള്ളം ചോദിച്ചാൽ കൊണ്ട് വരാൻ നിനക്കു എന്താടാ ഇത്ര താമസം? ഇത്തവണ ശാന്തൻ ശരിക്കും ഒന്ന് ഞെട്ടി. "വെള്ളം ചോദിച്ചോ? ആര്? എപ്പോ? അല്ല ഇങ്ങനെ ആണോ വെള്ളം ചോദിക്കുന്നെ? ഒരു വീട്ടിൽ കയറി വന്നു വെള്ളം ചോദിക്കുന്നതിനു ഒക്കെ ഒരു മര്യാദ ഇല്ലേ?"
പൂസ് - മാൻ - എടാ എടാ എടാ പൂച്ചി പുഴു... വെള്ളമടിച്ചിട്ടു വന്നതിനു എന്നെ പട്ടിയെ വിട്ടു കടിപ്പിക്കാൻ ശ്രമിച്ചതും പോരാ ഇപ്പൊ നീ എന്നെ മര്യാദ പഠിപ്പിക്കാൻ വരുന്നോ?

ശാന്തന്റെ ശാന്തതക്കു വീണ്ടും ഒരു പരീക്ഷണമോ ? "അതിന് ഈ വീട്ടിൽ പട്ടി ഇല്ലഡോ..." ശാന്തൻ ശബ്ദം ഉയർത്തി. അല്ല ഉയർത്താൻ ശ്രമിച്ചു.

അപ്പോഴേക്കും മഗ്ഗിലെ വെള്ളം കണ്ട അയാൾ അത് പിടിച്ചു വാങ്ങി കുടിച്ചു. ബാക്കി ഉള്ളത് വച്ച് മുഖവും കഴുകി.

ശാന്തത ആണോ, അതോ ഷോക്ക് കാരണം റിയാക്ഷൻ നഷ്ടപ്പെട്ടത് ആണോ എന്ന് അവന്റെ മുഖം കണ്ടിരുന്നെങ്കിൽ ആർക്കും മനസിലാവില്ലായിരുന്നു. പക്ഷേ അമ്മ അപ്പോഴേക്കും അക്ക്രോശിച്ചു കൊണ്ട് പുറത്തു വന്നു... ഇറങ്ങടാ കുടിയാ എന്റെ വീട്ടീന്ന്...

ഇത് കേട്ടതും പൂസ് മാന്റെ കൺട്രോൾ തെറ്റി പുളിച്ച തെറി വിളി തുടങ്ങി. പിന്നെ അവിടെ അരങ്ങേറിയത് മറ്റൊരു അഹമ്മദ് കുട്ടി സ്പീക്കിങ് ആയിരുന്നു. കൺമുന്നിലെ ചുരുളിയിൽ പെട്ട ഷോക്ക് മാറാതെ അസ്തപ്രജ്ഞനായി നിന്ന ശാന്തനെ ഞെട്ടി ഉണർത്തിക്കൊണ്ട് എവിടുന്നോ അമ്മയുടെ ശബ്ദം... "വാടാ മോനെ നമുക്ക് പോലീസിനെ വിളിക്കാം." ശാന്തൻ തിരിയും മുന്നേ അമ്മ അവനെയും വലിച്ചു അകത്തു കയറി.

പോലീസിനെ വിളിക്കും മുന്നേ തന്നെ റോഡിലെ പട്ടികൾ എല്ലാം കൂടി ഭയങ്കരമായി കുരക്കാനും ബഹളം ഉണ്ടാക്കാനും തുടങ്ങി... ശാന്തൻ പതിയെ വാതിൽ തുറന്നു നോക്കിയപ്പോ പൂസ് മാൻ പോയിട്ട് പൂസ് മാന്റെ പൂട പോലും ഇല്ല അവിടെ എങ്ങും. ദൂരേക്ക് നീങ്ങുന്ന കുരകൾ മാത്രം കേൾക്കാം. "പോലീസ് എന്ന് കേട്ടിട്ട് ആണോ അതോ അമ്മയുടെ തെറി വിളി കേട്ടിട്ട് ആണോ എന്തോ... അവന്റെ കെട്ട് ഒക്കെ ഇറങ്ങി എന്ന് തോന്നുന്നു... വന്ന വഴിയേ തന്നെ അവൻ ചാടി പോയിട്ടുണ്ട്, ഇനി പോലീസിനെ ഒന്നും വിളിച്ചു ബുദ്ധിമുട്ടിക്കണ്ട. ഉള്ള സമയത്തു കിടന്നു ഉറങ്ങാൻ നോക്കാം." 

പക്ഷെ ശാന്തന്റെ കണ്ണുകൾ ഒരു നിമിഷം എന്തിലോ ഉടക്കി, ഒരു നിലവിളി... "അയ്യോ..." കാര്യം തിരക്കിയ അമ്മക്ക് അവൻ ചൂണ്ടി കാണിച്ചു കൊടുത്തു. "ആ കള്ള പൂസ് മാൻ മൂന്നു ദിവസം മുന്നേ വാങ്ങിയ എന്റെ നാലായിരം രൂപയുടെ ക്രോക്സ് ചെരുപ്പിന്റെ ഒരെണ്ണം എടുത്ത് ഇട്ടോണ്ട് ആണ് ഓടി പോയത്. അവന്റെ ചാത്തൻ ക്രോക്സിൽ ഒരെണ്ണം അവിടെ കിടപ്പുണ്ടായിരുന്നു.!

"ഈശോ മറിയം ഔസേപ്പേ... റോഡിലെ ഒരു പട്ടി എങ്കിലും ആ തെണ്ടി പൂസ് മാന് രണ്ടു കടി കൊടുക്കണേ..."


** ബേസ്‌ഡ് ഓൺ എ ട്രൂ സ്റ്റോറി **

 


Monday 28 March 2022

പ്രോട്ടോകോൾ

വല്യ അല്ലലുള്ള കുടുംബം അല്ല റെൻജോയുടേത്, അതുകൊണ്ട് തന്നെ അവനെ അവൻ്റെ വഴിക്ക് വിട്ടു ആ വീട്ടുകാർ. കണക്കിലും സയൻസിലും ഒന്നും വല്യ താൽപര്യം ഇല്ലാതിരുന്ന അവൻ ഒരു സ്പോർട്സ് താരം ആകും എന്ന് അവൻ്റെ വീട്ടുകാർ പ്രതീക്ഷിച്ചു, കാരണം അവൻ ഒരു കായികപ്രേമി ആയിരുന്നു, നല്ല പോലെ ഫുട്ബാൾ കളിച്ചിരുന്നു. പക്ഷേ അവന് ബാർ ടെണ്ടിങ് പഠിക്കാൻ പോകണം എന്ന് പറഞ്ഞപ്പോ വീട്ടുകാർ ആദ്യം ഒന്ന് ഞെട്ടി എങ്കിലും അവനെ അവൻ്റെ വഴിക്ക് വിട്ടു.

അങ്ങനെ ഹോട്ടൽ മാനേജ്മെൻ്റ് എടുത്ത് പഠിച്ചു, കോഴ്സ് കഴിഞ്ഞു ബാർ ടെണ്ടിംഗ് കോഴ്സും ചെയ്തു. പക്ഷേ അവൻ മനസ്സിൽ ഉദ്ദേശിച്ച പോലെ ഒരു ജോലി മാത്രം കിട്ടിയില്ല. അവൻ തിരികെ നാട്ടിൽ വന്നു നിന്നു പല ഹോട്ടലുകളിലും ചെറിയ ചെറിയ പണികൾ ചെയ്തു എക്സ്പീരിയൻസ് ഉണ്ടാക്കിയിട്ട് ശ്രമിക്കാം എന്ന് കരുതി. അങ്ങനെ തന്നെ ഒരു നാലു കൊല്ലം കടന്നുപോയി. ഇനി ഇങ്ങനെ കളിച്ചു നിന്നാൽ ശരിയാവില്ല, അച്ഛൻ റിട്ടയർ ആയി അച്ഛൻറെ പെൻഷൻ മാത്രം വച്ച് കുടുംബം ഓടില്ല. അതുകൊണ്ട് അവൻ ദുബായിൽ ട്രൈ ചെയ്യാൻ തീരുമാനിച്ചു. 2020 എക്സ്പോ ഒക്കെ വരുന്നതുകൊണ്ട് എവിടെയെങ്കിലും ജോലി തരം ആകുമെന്ന് അവന് വിശ്വാസമുണ്ടായിരുന്നു, പോരെങ്കിൽ എക്സ്പീരിയൻസും ഉണ്ടല്ലോ. പ്രതീക്ഷിച്ചത് പോലെ തന്നെ ലോകമെമ്പാടും ബ്രാഞ്ചുകൾ ഉള്ള നല്ല ഒരു ഹോട്ടലിൽ അവന് ജോലി കിട്ടി - ഹോട്ടൽ വൈസ്രോയിൽ. വീട്ടുകാർക്ക് ചെറിയ വിഷമം ഉണ്ടായിരുന്നെങ്കിലും എവിടെയെങ്കിലും പോയാൽ മാത്രമേ അവൻറെ ഫീൽഡിൽ സ്കോപ്പ് ഒള്ളു എന്ന് മനസ്സിലാക്കി അവനെ യാത്രയാക്കി. 

ദുബായിലെത്തിയ അവൻറെ ജീവിതം ശരിക്കും കുശാൽ ആയിരുന്നു, അവന് ഇഷ്ടപ്പെട്ട ജോലി, അത്യാവശ്യം നല്ല ശമ്പളം, പോരെങ്കിൽ വർക്ക് പ്രഷർ എന്നൊരു സാധനം ഇല്ല. പിന്നെ അക്കോമഡേഷൻ, ഫുഡ്, ജിം, തുടങ്ങി എല്ലാ സൗകര്യങ്ങളും കമ്പനി വക, അതുകൊണ്ട് പുറമേ ചിലവും ഇല്ല. അവൻറെ ശമ്പളത്തിൻ്റെ നല്ലൊരു പങ്ക് വീട്ടുകാർക്ക് അയച്ചു കൊടുക്കാനും സാധിക്കുമായിരുന്നു. അത് വഴി അനിയത്തിയുടെ പഠിത്തവും, വീട് വയ്ക്കാൻ എടുത്ത ലോൺ അടവും എല്ലാം നടന്നു പോന്നു, വീട്ടുകാർക്ക് ബുദ്ധിമുട്ടില്ലാതെ ജീവിക്കാനും കഴിയുമായിരുന്നു.

അങ്ങനെ ഇതാ ദുബായ് 2020 എക്സ്പോ വന്നെത്തി. പത്താം ക്ലാസിലും, പിന്നീട് പന്ത്രണ്ടിലും, പിന്നീട് കോളേജിലും വച്ച് പലതവണ കേട്ട "ലൈഫിൻ്റെ ആ ടേണിങ് പോയിൻറ്” അതായിരുന്നു. ബാറിൽ ജോലി ആയത് കാരണം നല്ല ടിപ്സ് കിട്ടുമായിരുന്നു, നല്ല ചില കസ്റ്റമേഴസിനെ പരിചയപ്പെടാനും സാധിച്ചു. അക്കൂട്ടത്തിൽ യു.കെ.യിൽ നിന്ന് വന്ന ഒരു ടീച്ചറെയും പരിചയപ്പെട്ടു. 10 ദിവസം ഉണ്ടാകും എന്ന് പറഞ്ഞു. കാലത്ത് തന്നെ അടി തുടങ്ങുന്ന കൂട്ടത്തിൽ ആയിരുന്നു അവർ, അതുകൊണ്ട് തന്നെ 4-5 ദിവസം ആയപ്പോൾ അത്യാവശ്യം പരിചയം ആയി. അവർ ഒരു ബ്രേക്ക് അപ്പ് എന്തോ കഴിഞ്ഞ് ഒരു "ചെയിഞ്ച് ഓഫ് സീനെറി"ക്ക് വേണ്ടി ദുബായ് കാണാൻ എത്തിയത് ആണ്. 

ഒരു ദിവസം പതിവുപോലെ അവരെ പക്ഷേ കണ്ടില്ല. എക്സ്പോ കാണാൻ എങ്ങാനും പോയതായിരിക്കും എന്ന് കരുതി പിന്നെ കൂടുതൽ ആലോചിക്കാനും നിന്നില്ല. തനിക്കും ഇന്ന് ഉച്ചമുതൽ ഓഫ് ആണ്. ഒരുപാട് വർഷങ്ങൾ കൂടി ഒരു സ്കൂൾ കാല കൂട്ടുകാരനെ വീണ്ടും കാണാൻ പോകാൻ പ്ലാൻ ഒക്കെ ഇട്ട് അവൻ വേഗം റൂമിൽ പോയി ഫ്രഷ് ആയി. രണ്ടാഴ്ച മുമ്പാണ് അവനും ഫേസ്ബുക്ക് വഴി കണക്ട് ചെയ്തു, ദുബായിൽ തന്നെ ഉള്ള കാര്യം അറിഞ്ഞത്. അങ്ങനെ റെൻജോയും കൂട്ടുകാരനും കൂടി മറ്റൊരു ബാറിൽ കണ്ടുമുട്ടി. റെൻജോ ജോലി ചെയ്തിരുന്ന ഹോട്ടലിൽ വൻ കത്തി ആയതുകൊണ്ട് ചെറിയ സെറ്റപ്പ് മതി എന്ന കൂട്ടുകാരൻ പറയുകയായിരുന്നു, പോക്കറ്റിനും അതാണല്ലോ നല്ലത്. അവർ രണ്ടാളും പഴയ ഓർമ്മകൾ ഒക്കെ പങ്കിട്ട് കുറച്ച് വെള്ളം അടിച്ചു അത്യാവശ്യം നല്ല സെറ്റ് ആയ ശേഷം കൂട്ടുകാരൻറെ ഫ്ലാറ്റിലേക്ക് പോയി. അവിടെ കപ്പയും മത്തി കറിയും ആയിരുന്നു, മാസങ്ങളായി നാട്ടിലെ രുചികൾ അവൻറെ നാവിൽ തട്ടിയിട്ട്. ജോലി ചെയ്യുന്ന ഹോട്ടലിലെ ഭക്ഷണം എത്ര നല്ലതാണെന്ന് പറഞ്ഞാലും നാട്ടിലെ കപ്പയും മീൻ കറിയും പോലെ വരില്ലല്ലോ. അവൻ നല്ല സന്തോഷത്തിലായി... ഇനി കുറച്ചു ദൂരം ഒന്നു നടന്നിട്ട് മെട്രോ കേറി ഹോട്ടലിലേക്ക് പോകാമെന്ന് കരുതി. മെട്രോ വരെ കൂടെ വരാമെന്ന് കൂട്ടുകാരനും പറഞ്ഞു... കുറച്ചുകൂടി ഓർമ്മകൾ അയവിറക്കാമല്ലോ. അവിടുത്തെ വളരെ കുപ്രസിദ്ധമായ ഒരു ക്ലബ്ബിൻറെ പിന്നിലുള്ള റോഡിൽ കൂടിയാണ് അവർ നടക്കുന്നത്, ക്ലബ്ബിനു പുറത്ത് ചെറിയ ഒരു കൂട്ടം കാണാം,  അതിൽ പലരും ദിക്ക് ഏതാണെന്ന് അറിയാതെ നിൽക്കുന്ന അവസ്ഥയിലും. സ്ഥലം സമയവും അത്ര പന്തിയല്ല എന്നതുകൊണ്ട് അവർ നടത്തത്തിന് വേഗം കൂട്ടി.

ക്ലബ്ബ് കഴിഞ്ഞുള്ള ഒരു ഇടവഴിയിലേക്ക് വെറുതെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ റെൻജോ കണ്ടു തൻറെ ഹോട്ടലിൽ താമസിക്കുന്ന ടീച്ചർ ആകെ ആടിയുലഞ്ഞു നിൽക്കുന്നു. അവൻ വേഗം അവരുടെ അടുത്തേക്ക് ഓടിച്ചെന്നു കാര്യം തിരക്കി. അപ്പോൾ അവനു മനസ്സിലായി ആ ടീച്ചർ എന്തോ വീര്യംകൂടിയ സാധനം ഒക്കെ അടിച്ചു കയറ്റിയിട്ടോ മറ്റോ ഒട്ടുംതന്നെ ബോധമില്ലാത്ത അവസ്ഥയിൽ നിൽക്കുകയാണ്... അവർ തന്നെ വാങ്ങി കഴിച്ചതാണോ ആരെങ്കിലും കൊടുത്തതാണോ എന്നൊന്നും അറിയില്ല. ഇതൊരു മോശം ഏരിയ ആണെന്ന് കൂട്ടുകാരൻ പറയുക കൂടി ചെയ്തതോടെ റെൻജോക്ക് ടെൻഷനായി. എത്രയും വേഗം ഇവരെയും കൊണ്ട് തിരിച്ചു ഹോട്ടലിൽ ആക്കാമെന്ന് കൂട്ടുകാരനോട് പറഞ്ഞു, കൂട്ടുകാരൻ്റെ സഹായത്തോടെ അവരെ നടത്തിച്ചു കൊണ്ട് മെട്രോയിൽ കയറി. 
ഫ്രണ്ട് ലിഫ്റ്റ് വഴി ഹോട്ടൽ ജീവനക്കാർ പ്രവേശിക്കാൻ പാടില്ലാത്തതിനാൽ, പുറകിലുള്ള സർവീസ് ലിഫ്റ്റ് ഉപയോഗിച്ച് മുകളിലെത്തി ടീച്ചറെ റൂമിൽ കൊണ്ടാക്കി, തൻറെ പേര് വച്ച് ഒരു കുറിപ്പും എഴുതി വച്ചു. 

അടുത്ത ദിവസവും പതിവുപോലെ ടീച്ചർ ബാറിൽ വന്നു പക്ഷേ അന്ന് അവർ മദ്യപിച്ചില്ല, പകരം അവനെ അന്വേഷിച്ചു. അവനെ കണ്ടു ഇന്നലെ നടന്ന സംഭവങ്ങൾ എല്ലാം തിരക്കി. അവൻ നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുത്തു. ടീച്ചർ അവനോട് നന്ദി പറഞ്ഞു, അവൻ വന്നില്ലായിരുന്നെങ്കിൽ എന്ത് അവസ്ഥ ആകുമായിരുന്നു ഒന്നും അറിയില്ല... അന്നുച്ചയ്ക്ക് ആണ് അവർക്ക് തിരിച്ചുപോകാനുള്ള ഉള്ള ഫ്ലൈറ്റ്. ചിലപ്പോൾ അത് കിട്ടാതെ മിസ്സ് ചെയ്തേനെ, അല്ലെങ്കിൽ തൻ്റെ അവസ്ഥ എന്താകുമായിരിക്കുമെന്ന് ഒന്നും പറയാൻ കഴിയില്ല. നല്ലൊരു ടിപ്പ് തന്നു അവർ അടുത്ത വരവിൽ വിശദമായി കാണാം എന്നും യാത്ര പറഞ്ഞു പോയി. ഒരു നല്ല കാര്യം ചെയ്ത സന്തോഷത്തിൽ റെൻജോ കൂട്ടുകാരനുമായി എക്സ്പോ കാണാൻ പോയി.

രണ്ടുദിവസം കഴിഞ്ഞ് തിരികെ ജോലിക്ക് കയറിയ അവനോട് ബാർ മാനേജർ എച്ച്ആർ വിളിക്കുന്നു എന്ന് പറഞ്ഞു. എച്ച്.ആറിനെ കണ്ടപ്പോൾ അയാൾ ഒന്നും പറയാതെ ഒരു മെമ്മോ എടുത്ത് അവന് കൊടുത്തു. അതിൻറെ ഉള്ളടക്കം ഇതായിരുന്നു -
1) ഡ്യൂട്ടിയിൽ ഇല്ലാത്ത സമയത്ത് ഹോട്ടലിലെ അതിഥിയും ആയി ചുറ്റിനടന്നു. ഒരു അതിഥിയെ സർവീസ് ലിഫ്റ്റിൽ കയറ്റി. അതെല്ലാം കമ്പനി പോളിസിക്ക് എതിരാണ്.
2) ഒരു അതിഥിയുടെ മുറിയിൽ അവരുടെ അനുവാദമില്ലാതെ കടന്നു കയറി. അത് കമ്പനി പോളിസിക്ക് എതിരാണ്.
മേൽ പറഞ്ഞിരിക്കുന്നതിനൊക്കെ സിസിടിവിയിൽ തെളിവുണ്ട്. ഗൗരവകരമായ രണ്ട് വിഷയത്തിൽ ഹോട്ടൽ പ്രോട്ടോകോൾ ലംഘിച്ചതിന് താങ്കളെ ജോലിയിൽ നിന്നും പിരിച്ചു വിടുകയാണ്.

അവന് കുറച്ചുനേരത്തേക്ക് ആ ഷോക്കിൽ മറുത്ത് ഒന്നും പറയാൻ സാധിച്ചില്ല. എങ്കിലും തൻറെ ഭാഗം വ്യക്തമാക്കാൻ അവൻ ശ്രമിച്ചു, സംശയമുണ്ടെങ്കിൽ ആ ടീച്ചറെ കോൺടാക്ട് ചെയ്തു ചോദിക്കാനും പറഞ്ഞു നോക്കി. പക്ഷേ എച്ച്.ആറും മാനേജറും അതൊന്നും കേൾക്കാനോ മനസ്സിലാക്കാനോ കൂട്ടാക്കിയില്ല. എന്നുമാത്രമല്ല ഒരാഴ്ചക്കുള്ളിൽ വേറെ ജോലി നോക്കുകയോ തിരിച്ച് നാട്ടിലേക്ക് പോവുകയോ വേണമെന്ന് താക്കീതും കൊടുത്തു. അവനു പിന്നെ വാക്കുകൾ ഉണ്ടായില്ല... കണ്ണുകൾ നിറഞ്ഞ് അവൻറെ മനസ്സിൽ ഒരു പാട്ട് ഓടിക്കൊണ്ടിരുന്നു... നന്മയുള്ള ലോകമേ കാത്തിരുന്നു കാണുക...

Wednesday 2 March 2022

റെഡ് ഫ്ലാഗ്

ബാംഗ്ലൂർ... വാട്ട് എ റോക്കിങ് സിറ്റി യാർ... 
ബാംഗ്ലൂരിൽ ചെന്ന് ബസ്സ് ഇറങ്ങിയ ദിവസം നിവിൻ പോളി പറഞ്ഞ ആ ഡയലോഗ് മാത്രമായിരുന്നു മനസ്സിൽ. ജോലി കിട്ടി വന്നതല്ല, ജോലി ഉപേക്ഷിച്ച് വന്നതാണ്, വീണ്ടും പഠിക്കാൻ വേണ്ടി വന്നതാണ്. എന്നിരുന്നാലും ബാംഗ്ലൂർ ബാംഗ്ലൂർ തന്നെ ആണല്ലോ... 

രണ്ട് കൊല്ലം കൊച്ചിയിലെ ഒരു പ്രമുഖ ഐടി കമ്പനിയിൽ അടിമ പണി ചെയ്തപ്പോൾ തന്നെ ജീവിതം മടുത്ത് തുടങ്ങി. അങ്ങനെ ഇരുന്നപ്പോൾ ആണ് അടുത്ത വീട്ടിലെ ചെക്കൻ എംബിഎ ചെയ്യാനായിട്ട് യൂറോപ്പിലേക്ക് പറക്കുന്നത്, ഓപ്പസിറ്റ് വീട്ടിലെ ചേട്ടായിയും വൈഫും അതേപോലെതന്നെ എംബിയെ ചെയ്യാൻ ഇംഗ്ലണ്ടിലേക്ക് പോയി. എന്നാപ്പിന്നെ നമുക്കും എന്തുകൊണ്ട് ഒരു എംബിയെ ആയിക്കൂടാ എന്ന തോന്നൽ ആയി പിന്നീടങ്ങോട്ട്. വിദേശത്തു ഒന്നും പോക്ക് നടക്കില്ല, അതിനുള്ള സാമ്പത്തികം ഇല്ല, നാട്ടിൽ എവിടെയെങ്കിലും തന്നെ ഒരു അഡ്മിഷൻ ഒപ്പിക്കണം. അങ്ങനെ വീട്ടിലിരുന്നു തന്നെ ബൈജു ചേട്ടൻ്റേ ക്ലാസ് ഒക്കെ അറ്റൻഡ് ചെയ്തു വലിയ മുതൽമുടക്ക് ഒന്നും ഇല്ലാതെ എക്സാം എഴുതാൻ തീരുമാനിച്ചു. കോച്ചിങിന് ഒക്കെ പോകാൻ പിന്നെയും തുക മാറ്റി വയ്ക്കണം. ജോലി കഴിഞ്ഞു സമയം കണ്ടെത്തി പഠിച്ച് എങ്ങനെയൊക്കെയോ എക്സാം എഴുതി ബാംഗ്ലൂരിൽ തരക്കേടില്ലാത്ത ഒരു യൂണിവേഴ്സിറ്റിയിൽ സീറ്റും കിട്ടി. 
ഒടുവിലിതാ മലയാളികളുടെ പറുദീസയായ ബാംഗ്ലൂരിൽ എത്തിയിരിക്കുന്നു. ഇനി ഇവിടുന്നങ്ങോട്ട് വച്ചടി വച്ചടി കയറ്റം ആണ്... മനസ്സിലുറപ്പിച്ചു.

ബാംഗ്ലൂർ വന്ന മലയാളി ബാംഗ്ലൂർ കാണാമല്ലോ, അങ്ങനെ ഒരു ശനിയാഴ്ച ദിവസം കൊച്ചു വെളുപ്പിന് കൂട്ടുകാരുടെ കൂടെ ബൈക്കുമെടുത്ത് ഇറങ്ങി നന്ദിഹിൽസ് കാണാൻ. മീശപ്പുലിമലയിൽ മഞ്ഞ് ഇറങ്ങുന്നത് കാണാൻ സാധിച്ചിട്ടില്ലെങ്കിലും നന്ദിഹിൽസിൽ മഞ്ഞ് ഇറങ്ങുന്നത് എങ്കിലും കാണാം. അവിടെ അങ്ങനെ കാഴ്ചകളൊക്കെ കണ്ട്, സെൽഫി ഒക്കെ എടുത്തു നിൽക്കുമ്പോളാണ് ആണ് അവളെ അവൻറെ കണ്ണിൽപ്പെട്ടത്... അതേ അവൾ തന്നെ, ആള് മാറിയിട്ടില്ല എട്ടാം ക്ലാസ് വരെ തൻ്റെ അതേ ക്ലാസിൽ പഠിച്ച തൻറെ പഴയ കൂട്ടുകാരി. പണ്ടത്തെ തൻറെ ബെസ്റ്റ് ഫ്രണ്ട്. എട്ട് കഴിഞ്ഞപ്പോൾ നാട്ടിൽനിന്ന് ട്രാൻസ്ഫർ ആയി പോവുകയായിരുന്നു അവളുടെ അച്ഛൻ, കൂടെ അവളും പോയി. അന്ന് മൊബൈലും വാട്സ്ആപ്പും ഒന്നും ഇല്ലാത്തത് കാരണം അവളും ആയിട്ടുള്ള കോൺടാക്ട് തന്നെ നഷ്ടപ്പെട്ടുപോയി. പിന്നീട് ഫെയ്സ്ബുക്കിൽ തപ്പിയിട്ട് ഒന്നും കിട്ടിയതുമില്ല. എങ്ങനെ കിട്ടും, ഐശ്വര്യ എന്ന പേരിൽ തന്നെ പതിനായിരത്തിൽ പരം ഫേക്കുകളുണ്ട്.! 10 കൊല്ലത്തിനു മേൽ ആയിരിക്കുന്നു അവളെ ഒന്ന് കണ്ടിട്ട്... പഴയ സൗഹൃദം പുതുക്കാൻ വേണ്ടി ഒരു ഹായ് പറഞ്ഞേക്കാം. പക്ഷേ ഹായ് പറയും മുമ്പ് തന്നെ അവൾ തിരിച്ചറിഞ്ഞു, വർഷങ്ങൾക്കു മുമ്പ് കൂടെ പഠിച്ച പ്രിയ സുഹൃത്ത്. തന്നെ തിരിച്ചറിഞ്ഞതിൽ സന്തോഷം തോന്നി, ഇത്രയും കാലമായിട്ടും മറന്നില്ലല്ലോ.

പിന്നെ കുറെ നേരം വിശേഷങ്ങൾ പറയലായിരുന്നു, പത്തു കൊല്ലത്തെ വിശേഷം ഉണ്ടല്ലോ പറയാൻ... എന്നിട്ടും വിശേഷങ്ങൾ പറഞ്ഞു എങ്ങുമെത്താത്തതിനാൽ മൊബൈൽ നമ്പറും വാങ്ങി തിരിച്ചുവന്നു. അവൾ കഴിഞ്ഞ 10 കൊല്ലമായിട്ട് ബോംബെയിലാണ്, അവിടെ തന്നെയാണ് പിന്നീട് പഠിച്ചത്, ഇപ്പോൾ ജോലി ചെയ്യുന്നതും അവിടെ തന്നെ. തൻറെ കാര്യങ്ങളും അതുവരെയുള്ള കഥയും എല്ലാം അവളോട് പറഞ്ഞു. പഴയ കമ്പനിയിൽ ആട്ടും തുപ്പും കേട്ട് ജീവിതം മടുത്തതും, മാനേജരുമായി ഉള്ള പൊരുത്തക്കേടുകൾ കാരണം ജോലി രാജിവെച്ചതും എല്ലാം. അവൾ ഒരാഴ്ചത്തേക്ക് വന്നതാണ് ബാംഗ്ലൂർക്ക്, ചില സുഹൃത്തുക്കൾക്കൊപ്പം അടിച്ചുപൊളിക്കാൻ... അവൾ വന്നിട്ട് മൂന്ന് ദിവസം കഴിഞ്ഞിരിക്കുന്നു, നാലാം നാൾ അവൾ തിരികെ പോകും അതുകൊണ്ട് പോകുന്നതിനുമുമ്പ് ഒന്നു കൂടി കൂടണം, അടിച്ചുപൊളിക്കണം, എന്നൊക്കെ പറഞ്ഞപ്പോൾ മറ്റൊന്നും ചിന്തിക്കാൻ ഉണ്ടായില്ല.

തീയതിയും സമയവും ഫിക്സ് ചെയ്തു, സ്ഥലം ബാംഗ്ലൂരിലെ ഏറ്റവും മുന്തിയ ഒരു പബ്ബിൽ തന്നെ. ബാംഗ്ലൂർ വന്നിട്ട് നാൾ ഇതുവരെ ആയിട്ടും ഒരു പബ്ബിൽ പോലും പോയിട്ടില്ല. എന്നാൽ പിന്നെ ഐശ്വര്യപൂർണ്ണമായി അവിടെന്നു തന്നെ തുടങ്ങിയേക്കാം എന്ന് കരുതി. നന്ദി ഹിൽസിൽ അവളുടെ കൂടെ ഉണ്ടായിരുന്ന രണ്ട് ഫ്രണ്ട്സിനെ കൂടെ കൂട്ടട്ടേ എന്ന് ചോദിച്ചപ്പോൾ എതിർത്തൊന്നും പറഞ്ഞില്ല, അല്ലെങ്കിലും ഇങ്ങനത്തെ കാര്യങ്ങൾക്ക് മോർ ദി മെറിയർ എന്നാണല്ലോ. അന്ന് രാത്രി നെറ്റിൽ കയറി സ്ഥലത്തിൻറെ ഫോട്ടോസ്, റിവ്യൂസ്, ഒക്കെ നോക്കിയപ്പോഴാണ് ഇത് ഷഡ്ഡി കീറുന്ന ഏർപ്പാട് ആണല്ലോ എന്ന് മനസ്സിലായത്. അപ്പോൾ തന്നെ വാട്സാപ്പിൽ അവളെ വിളിച്ചു കാര്യം പറഞ്ഞു, "ഞാൻ ട്രീറ്റ് ചെയ്യാം എന്നാണ് കരുതിയത്, പക്ഷേ എന്നെക്കൊണ്ട് കൂട്ടിയാൽ കൂടുന്ന പരിപാടിയല്ല, ഒന്നാമത് എനിക്ക് ഇപ്പോൾ ജോലി ഇല്ലന്ന് അറിയാല്ലോ, പോരാത്തതിന് എജുക്കേഷൻ ലോൺ ഒക്കെ എടുത്ത് ആണ് വന്നിരിക്കുന്നത്. അതല്ലാതെ മാസാമാസം വീട്ടിൽനിന്ന് അയച്ചു തരുന്നു കുറച്ചു കാശ് ആണ് മിച്ചം ഉള്ളത്. എല്ലാരും അപ്നാ അപ്‌നാ പോരേ? അല്ലെങ്കിൽ നമുക്ക് കുറച്ചുകൂടി ബഡ്ജറ്റിൽ ഒതുങ്ങുന്ന ഒരു സ്ഥലം നോക്കാം വേറെ."

"അതൊന്നും ഓർത്തു നീ ടെൻഷൻ ആകണ്ട, നമുക്ക് വേണ്ടത് പോലെ ചെയ്യാം, നീ അങ്ങ് വന്നാൽ മതി. കുറച്ച് ലേറ്റ് ആയാലും കുഴപ്പമില്ല, കാരണം നമുക്ക് വേറെ ഒരു മീറ്റപ്പ് കൂടി ഉണ്ട്, അത് കഴിഞ്ഞിട്ട് ആയിരിക്കും നമ്മൾ മൂന്നുപേരും അങ്ങോട്ട് വരുന്നത്." അവൾ ആശ്വസിപ്പിച്ചു. ഹാവൂ സമാധാനമായി.. നാളെ ഇനി അടിച്ചുപൊളി ആണ് ഇതേ സമയം. ബാംഗ്ലൂർ വന്നതിന്റെ ഐശ്വര്യം ഒക്കെ കണ്ടു തുടങ്ങിയിരിക്കുന്നു. വാട്ട് എ റോക്കിംങ് സിറ്റി യാർ.!

അടുത്ത ദിവസം കൃത്യസമയത്ത് തന്നെ അങ്ങ് ചെന്നു... അവരെ എങ്ങും അവിടെ കാണാനില്ല. ഒരു തവണ വിളിച്ചു റിങ് അടിക്കുന്നുണ്ട്, എടുക്കുന്നില്ല, ഒരു മൂന്നു മിനിറ്റ് കഴിഞ്ഞ് വീണ്ടും വിളിച്ചു. മുഴുവൻ റിങ് അടിച്ചു നിന്നതല്ലാതെ ഫോൺ എടുത്തില്ല. ഇനി വരാൻ പറ്റില്ലേ, വേറെ എന്തെങ്കിലും വള്ളിക്കെട്ട് വന്നു ചാടിയിട്ട് ഉണ്ടാകുമോ... എന്തായാലും ഒരു പത്ത് പതിനഞ്ച് മിനിറ്റ് നോക്കിയിട്ട് പോകാം. 15 മിനിറ്റ് കഴിഞ്ഞു... പോകാൻ തോന്നിയില്ല. അവൾ വരും, വരാതിരിക്കില്ല. വീണ്ടും വിളിച്ചു അപ്പോഴും റിങ്ങ് അടിച്ചു നിൽക്കുന്നത് അല്ലാതെ ഫോണെടുക്കുന്നില്ല. എന്തായാലും ഇവിടെ വരെ വന്നതല്ലേ എന്നു കരുതി ഒരു കൊറോണയും വാങ്ങി ഒരു ടേബിളിൽ ചെന്ന് ഇരുന്നു.

പറഞ്ഞ സമയവും കഴിഞ്ഞു ഒരു 45 മിനിറ്റ് കഴിഞ്ഞപ്പോളേക്കും അവർ എത്തി. വന്നപ്പോഴേ മനസ്സിലായി അവർ കുറച്ച് ഹൈ ആണ്, അവർ കലാപരിപാടികൾ നേരത്തെ തുടങ്ങി എന്നു തോന്നുന്നു. ലേറ്റ് ആയതിന്, പോസ്റ്റ് ആക്കിയതിന് ഒരു സോറി പോലും ഇല്ലാതെ വാ നമുക്ക് തുടങ്ങാം എന്ന് പറഞ്ഞു മെനു എടുത്തു. എനിക്ക് എന്ത് വേണം എന്ന ചോദ്യത്തിന് ബിയർ മതി എന്നു പറഞ്ഞു, അവളുടെ കൂടെ വന്ന രണ്ടു പേർ വൈൻ ഓർഡർ ചെയ്തു, കഴിക്കാൻ പേര് മനസ്സിലാവാത്ത എന്തോ ഒന്നു രണ്ട് ഡിഷും കൂടെ ഓർഡർ ചെയ്തു. അതു കേട്ടിട്ട് തന്നെ കത്തി ആണെന്ന് തോന്നി. അവർ ഇഷ്ടമുള്ളത് വാങ്ങി കഴിക്കട്ടെ, എന്തായാലും നാലിലൊന്ന് കാശ് മാത്രം കൊടുത്താൽ മതിയല്ലോ എന്ന് ഓർത്ത് സമാധാനപ്പെട്ടു. ഒന്നു രണ്ടു ബിയർ ഒക്കെ കഴിഞ്ഞു അവരും നല്ല ഫോമിൽ ആയി, അവരിലൊരാൾ കുറച്ചധികം നല്ല ഫോം ആയിരുന്നു. അപ്പോ തൻറെ കൂട്ടുകാരിയും മറ്റെയാളും കൂടി പറഞ്ഞു ഇവൾ ഇനിയും ഇരുന്നാൽ സീൻ കോണ്ട്ര ആകും. അതുകൊണ്ട് ഇവളെ എത്രയുംവേഗം ഇവളുടെ ഫ്ലാറ്റിൽ എത്തിക്കണം. ബാക്കി ബിയർ അടി നമ്മുടെ ഹോട്ടൽ റൂമിലിരുന്ന് ആകാം, സാധനം എടുത്തോണ്ട് പോകാം, അവൾ പ്ലാൻ ഇടാൻ തുടങ്ങി... അത് നിരസിച്ചാൽ റൂഡ് ആയി പോകുമോ എന്ന് സംശയം ഉണ്ടായിരുന്നെങ്കിലും കൂട്ടുകാരിയോട് പറയാൻ മടിക്കേണ്ടതില്ലല്ലോ എന്ന് കരുതി പറഞ്ഞു, "അത് ശരിയാവില്ല, നിങ്ങൾ രണ്ട് പേരു മാത്രമുള്ള ഉള്ള റൂം അല്ലേ.. അതിനിടയിൽ ഞാൻ അവിടെ വന്ന് വീണ്ടും അടിച്ചു പൂസ്സായാൽ പിന്നെ ചിലപ്പോൾ എനിക്ക് തിരിച്ചു ഹോസ്റ്റലിൽ കയറാൻ പറ്റില്ല. ഈ കണ്ടീഷനിൽ ആകുമ്പോൾ വലിയ കുഴപ്പമില്ല.”

എങ്കിൽ ഒരു ഊബർ എടുത്ത് ഇവളെ കയറ്റിവിട്ടു വരാം, എന്നിട്ട് നമുക്ക് ഒരു രണ്ടു ബിയർ കൂടി അടിച്ചിട്ട് പിരിയാമെന്ന് അവൾ പറഞ്ഞു. വീണ്ടും നിരസിക്കണ്ടല്ലോ എന്ന് കരുതി അത് ഞാനും സമ്മതിച്ചു. അല്ലെങ്കിലും ഈ പബ്ബിലെ ബിയറിന് ഒന്നും നാട്ടിലെ കിങ്ഫിഷർ പോലെ ഒരു ഗ്ഗുമ്മില്ല. രണ്ടെണ്ണം കൂടി അടിച്ചാലും കുഴപ്പമില്ല. 
നീ ഓർഡർ ചെയ്തിട്ട് ഇരിക്ക്, ഇവളെ കയറ്റിവിട്ടു വരാമെന്ന് പറഞ്ഞു മൂന്നുപേരും ഇറങ്ങി. വീണ്ടും രണ്ടുമൂന്നു ബിയറിനു കൂടി ഓർഡർ കൊടുത്തു മൊബൈലിൽ കുത്തി കളിച്ചു കൊണ്ടിരിപ്പായി. സമയം പോയതറിഞ്ഞില്ല, പത്ത് പതിനഞ്ച് മിനിട്ട് കഴിഞ്ഞിട്ടും അവരുടെ പൊടിപോലും കാണാനില്ല. പുറത്ത് ചെന്ന് ഒരു തടിയൻ സെക്യൂരിറ്റി ചേട്ടനോട് ചോദിച്ചപ്പോൾ അവർ മൂന്നുപേരും ഒരു കാറിൽ കയറി പോയി എന്നു പറഞ്ഞു. പെട്ടു.!

ഇറങ്ങിയോ ഓടിയാലോ.. വേണ്ട.. കന്നട പോലും ശരിക്ക് അറിയത്തില്ല. കന്നട പോലീസിൻറെ ഇടികൊണ്ട് ചളുങ്ങും. അകത്തുചെന്ന് വെയിറ്ററോട് ബില്ല് കൊണ്ടുവരാൻ പറഞ്ഞു. ബില്ല് കണ്ട് ബോധം പോയില്ല എന്നേയുള്ളൂ.. ₹18,704/-.! തൻറെ ഒരു മാസത്തെ ബഡ്ജറ്റ്നും മേലെ.! അവളെ വിളിച്ചിട്ട് കിട്ടുന്നില്ല, ഫോൺ സ്വിച്ച് ഓഫ് ആണ്. പണ്ട് ഒരു സിനിമയിൽ ജഗദീഷ് പറഞ്ഞത് ഓർമ്മ വന്നു, ആനപ്പുറത്ത് കയറാൻ കൊതിച്ചവൻ ശൂലത്തിൽ കയറിയ അവസ്ഥ. 

തൻറെ പരവേശം കണ്ടിട്ടാണെന്ന് തോന്നുന്നു അവിടുത്തെ ബാൻഡില് ഗിറ്റാർ വായിച്ചിരുന്ന ചേട്ടൻ തോളിൽ കയ്യിട്ടു വിഷമിക്കാതെ ബ്രോ, ഞാൻ ഹെല്പ് ചെയ്യാം എന്നു പറഞ്ഞു. ചേട്ടൻറെ നേരെ ബില്ല് നീട്ടി, ചേട്ടൻറെ ബോധം പോയില്ല എന്നേയുള്ളൂ. ബാംഗ്ലൂരും പാത്രം കഴുകൽ തന്നെയായിരിക്കുമോ... എന്ത് ചെയ്യണം എന്ന് അറിഞ്ഞൂടാതെ തൻറെ ഗേൾഫ്രണ്ടിനെ വിളിച്ചു, അവൾ ഒരു 5000 മറിച്ച് തന്നു. എന്നാലും ഒന്നും ആവില്ലല്ലോ ഇനിയും മിനിമം ഒരു പതിനായിരം കൂടി വേണം. പിന്നെ ബാക്കിയിരുന്ന ബിയർ കൂടി എടുത്ത് അടിച്ചിട്ട് ധൈര്യം സംഭരിച്ച് അച്ഛനെ വിളിച്ചു, വളരെ അത്യാവശ്യമാണ് ഒരു ഒരു പതിനായിരം രൂപ ഉടനെ അയയ്ക്കണം എന്നു പറഞ്ഞു എല്ലാം വിശദമായി നാളെ പറയാം എന്നും. എന്തായാലും അച്ഛൻ കൂടുതലൊന്നും ചോദിക്കാതെ കാശ് അയച്ചുതന്നു, അങ്ങനെ അവിടുത്തെ ബില്ല് സെറ്റിൽ ചെയ്തു ഹോസ്റ്റലിലേക്ക് പോയി. കിടന്നിട്ട് ഉറങ്ങാൻ കഴിഞ്ഞില്ല, എന്തിനായിരിക്കും തന്നോട് ഇങ്ങനെയൊക്കെ ചെയ്തത്.. ഇതിനുപകരം അവരുടെ കൂടെ റൂമിൽ പോയിരുന്നെങ്കൽ എന്താകുമായിരുന്നു.. ഒരുകാലത്തെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നില്ലേ.. എന്നിട്ടും.. ഒരു ഉത്തരവും കിട്ടിയില്ല. 

അടുത്ത ദിവസം അവളെ വിളിക്കാൻ ശ്രമിച്ചപ്പോൾ മനസ്സിലായി തന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്, വാട്സാപ്പിലും ബ്ലോക്ക്ഡ് ആണ്. ബോംബെയിൽ നിന്നും ഇത്രയും ഐശ്വര്യം ഫ്ലൈറ്റ് പിടിച്ച് എത്തും എന്ന് കരുതിയില്ല. പിന്നെ അച്ഛനെ വിളിച്ച് നടന്ന കഥ മുഴുവൻ പറഞ്ഞു. അച്ഛൻ പക്ഷേ വിചാരിച്ചപോലെ ചൂടായില്ല. അച്ഛൻറെ ഏറ്റവുമടുത്ത സുഹൃത്ത് ബോംബെയിൽ ജോലി ചെയ്യുന്ന അതേ ബാങ്കിലാണ് ആണ് അവളുടെ അച്ഛനും. ഒരു അണാ പൈസ കുറയാതെ ചിലവായ മുഴുവൻ തുകയും മേടിച്ച് എടുക്കുന്ന കാര്യം അവൻ നോക്കിക്കോളും, നീ വിഷമിക്കാതെ ഇരിയെട എന്നും പറഞ്ഞു ഫോൺ വച്ചു.

Monday 5 April 2021

സുമേഷ്

നേരം അല്പം വൈകിയാണ് ഞാൻ സ്റ്റോപ്പിൽ ബസ്സ് ഇറങ്ങിയത്. അവിടുന്ന് അടുത്ത ബസ് പിടിക്കണം അല്ലെങ്കിൽ ഓട്ടോ എടുക്കണം വീടെത്താൻ.
നേരം വളരെ വൈകിയതിനാലും, അന്ന് ഒരു ഹർത്താൽ ദിവസം ആയിരുന്നതിനാലും റോഡിൽ എങ്ങും മനുഷ്യരേ ഉണ്ടായിരുന്നില്ല. അവിടെ ആകെ ഉണ്ടായിരുന്നത് ഏതാണ്ട് 25-26 വയസ്സ് പ്രായം തോന്നിക്കുന്ന രണ്ടുപേർ... ഒരു പെൺകുട്ടിയും, ഒരു പയ്യനും ബസ്റ്റോപ്പിൽ. ആദ്യം കിട്ടുന്ന ബസ്സിലോ ഓട്ടോയിലോ ചാടി കേറണം എന്ന് ഓർത്തു ഞാനും അവിടെ പോയി നിൽപ്പായി.

ഇതിനുമുമ്പ് ആ പരിസരത്ത് എങ്ങും കണ്ടു പരിചയം ഇല്ലാത്തവർ ആയിരുന്നതിനാൽ അവരെ ശ്രദ്ധിച്ചപ്പോൾ ആ പയ്യൻ എന്തൊക്കെയോ കാര്യമായി സംസാരിക്കുകയാണ് അവളോട്, പക്ഷേ ആ കുട്ടിക്ക് അതിലൊന്നും ഒരു താൽപര്യവും ഇല്ലാത്ത രീതിയിൽ നിൽക്കുന്നു. 

അവരായി അവരുടെ പാടായി ആയി എന്നും കരുതി ഒരു ഓട്ടോ വരുന്നതും നോക്കി ഇരിക്കുമ്പോഴാണ് ആ കുട്ടി എന്നോട് വന്നു സുമേഷ് അല്ലേ എന്ന് ചോദിച്ചത്. 'സുമേഷോ.. ഏത് സുമേഷ്.. കുട്ടിക്ക് ആള് മാറിപ്പോയി പോയി..' എന്ന് പറയാൻ തുടങ്ങിയപ്പോഴാണ് മുമ്പ് എവിടെയോ വായിച്ച ഒരു കാര്യം ഓർമ്മ വന്നത്... 'ഒരു പെൺകുട്ടി പെട്ടെന്നു വന്നു നിങ്ങളോട് നല്ല പരിചയക്കാരനെ പോലെ സംസാരിക്കുകയാണെങ്കിൽ, നിങ്ങളും വളരെ കാലം കൂടി കണ്ടുമുട്ടിയ പരിചയക്കാരനെ പോലെ നടിച്ചു കൂടെ നിൽക്കണം, ചിലപ്പോൾ ആ പെൺകുട്ടി എന്തെങ്കിലും അപകടസൂചന തോന്നി അങ്ങനെ ചെയ്യുന്നത് ആയിരിക്കും.' താൻ ഒറ്റയ്ക്കല്ല, സഹായിക്കാൻ ആളുണ്ട് എന്ന് തോന്നിയാൽ അക്രമികൾ ഒന്ന് മടിക്കും എന്ന സൈക്കോളജി എങ്ങാണ്ടോ ആണ് അതിനുപിന്നിൽ. അതുകൊണ്ട് ഞാനും വളരെ സൗഹൃദത്തോടെ സംസാരിക്കാൻ തുടങ്ങി.

സംസാരിച്ച് തുടങ്ങി രണ്ട് മിനിറ്റിനുള്ളിൽ തന്നെ ആ കുട്ടി - " അല്ല, താൻ സുമേഷ് അല്ലല്ലോ.."
ഞാൻ - ”അല്ല, സുമേഷ് അല്ല. അല്ല, ഞാൻ കരുതി...” ഈശ്വരാ എന്തു പറയും...
”ഞാൻ കരുതി.. കുട്ടിക്ക് എന്തോ പ്രശ്നം..” 
ഒരു നിമിഷത്തേക്ക് ഞാൻ ഹരിഹർ നഗറിലെ അപ്പുക്കുട്ടൻ ആയി.
ആ കുട്ടി -  എന്തു പ്രശ്നം.. (🤬 ഈ ഇമോജി ഈ സമയത്ത് ഇവിടെ ഉപയോഗിക്കാവുന്നതാണ്)
ഞാൻ - "കുട്ടിക്ക് എന്തോ അപകടം വരാൻ പോകുന്നതായി ഒരു ഇൻ്റ്യൂഷൻ ഉണ്ടായിട്ട്, പെട്ടെന്ന് എന്നോട് വന്ന് സംസാരിച്ചത്, എന്ന് കരുതി, അങ്ങനെ ഞാൻ ഒരു ബുക്കിൽ വായിച്ചിട്ടുണ്ട്.. ആ പയ്യൻറെ സംഭാഷണ രീതിയും, കുട്ടിയുടെ താൽപര്യമില്ലാത്ത നിൽപും, ഒക്കെ കൂടെ കണ്ടപ്പോൾ എനിക്ക് അങ്ങനെ തോന്നിയതാണ്, എന്നോട് ക്ഷമിക്കണം." മ്യൂച്ചൽ ഫണ്ട് പരസ്യത്തിന്റെ സ്പീഡിൽ ആ സെൻൻ്റസ് പറഞ്ഞു തീർത്തു.!
അപ്പോഴേക്കും ആ പയ്യനും അങ്ങോട്ടേക്ക് വന്നു.. "എന്താ പ്രശ്നം.?"

ചമ്മൽ പുറത്തു കാണിക്കാതിരിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അവരെ എങ്ങനെയൊക്കെയോ കാര്യങ്ങൾ പറഞ്ഞു ബോധ്യമാക്കി. ആ കുട്ടിയുടെ കൂടെ പണ്ട് സ്കൂളിൽ പഠിച്ചിരുന്നതാണ് സുമേഷ്. അരണ്ടവെളിച്ചത്തിൽ എന്നെ കണ്ടപ്പോൾ ആ കുട്ടിക്ക് പണ്ട് കൂടെ പഠിച്ച സുമേഷ് തന്നെയല്ലേ ഇത് എന്നു തോന്നിയതാണ്. കൂടെയുണ്ടായിരുന്നത് ആ കുട്ടിയുടെ ബോയ്ഫ്രണ്ട് ആണ്, അവൻ ഫുട്ബോളിലെ എന്തോ കശപിശ കാര്യം.. റഫറി ചതിച്ചന്നോ, വാർ ചതിച്ചന്നോ, ജയിക്കേണ്ട കളി തോറ്റു, ഡ്രീം 11 കാശു പോയി  എന്നൊക്കെയാണ് സംസാരിച്ചുകൊണ്ടിരുന്നത്. അതാണ് ആ കുട്ടി ഒരു താല്പര്യം ഇല്ലാത്ത മട്ടിൽ നിന്നത്.

ഇതൊക്കെ കേട്ട് അവർക്ക് നല്ലൊരു തമാശയായി തോന്നി എങ്കിലും, എൻ്റെ സമയോചിതമായ പെരുമാറ്റത്തിന് നന്ദി പറഞ്ഞതുകൊണ്ട് ഞാനും അത്ര 'പ്ലിംഗ്' ആയില്ല എന്ന മട്ടിൽ നിന്നു അവരുടെ കൂടെ ചിരിച്ചു.

Friday 19 March 2021

വീക്കെൻഡ്

ന്യൂ ജനറേഷൻ പറയും പോലെ 'നെറ്റ്ഫ്ലിക്‌സ് & ചിൽ' കഴിഞ്ഞാൽ സമീറയുടെ പ്രിയപ്പെട്ട വിനോദം, അഥവാ സ്ട്രെസ്സ് ബസ്റ്റർ കുക്കിംഗ് ആണ് - ടീവിയിലും ഓൺലൈനിൽ കാണുന്നതും ആയ റെസിപ്പികൾ പാചകം ചെയ്ത് നോക്കൽ. അത് കഴിഞ്ഞാൽ പിന്നെ താൻ ഉണ്ടാക്കുന്ന ഡിഷസ്സിൻ്റെ ഫോട്ടോ എടുത്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യലും.

അങ്ങനെ ഒരു പുതിയ റെസിപ്പി പരീക്ഷിച്ചു നോക്കാൻ തീരുമാനിച്ച ദിവസം ആയിരുന്നു കഴിഞ്ഞ ശനിയാഴ്ച. അടുക്കളയിൽ കയറി റെസിപ്പിക്കുള്ള സാധനങ്ങൾ എടുത്ത് നോക്കിയപ്പോൾ പലതും തീർന്നിരിക്കുന്നു. ജോലിക്ക് പോകാൻ സൗകര്യത്തിനായി സിറ്റിയിൽ നിന്നും കുറച്ചു മാറി താമസിക്കുന്ന ആളാണ് സമീറ. അവൾ താമസിക്കുന്നതിനു കുറച്ച് അടുത്തായി ഒരു വലിയ സൂപ്പർമാർക്കറ്റ് മാത്രമേ ഒള്ളു, അവിടെയോ.. എല്ലാ വീക്കെൻറും നല്ല തിരക്കാണ്. അങ്ങോട്ടേക്ക് കാറും കൊണ്ടുപോയാൽ ട്രാഫിക്കിൽ കുടുങ്ങിയത് തന്നെ. സിറ്റിയിലേക്ക് പോയി വരാനുള്ള നേരവുമില്ല. അതുകൊണ്ട് കാറ് അല്പം ദൂരെ മാറി റോഡ് സൈഡിൽ തന്നെ പാർക്ക് ചെയ്തിട്ട് സൂപ്പർമാർക്കറ്റിലേക്കു നടന്നു പോകാം എന്ന് അവൾ കരുതി.

ആവശ്യ സാധനങ്ങൾ ഒക്കെ വാങ്ങി തിരിച്ചു വന്നു കാറിൽ കയറി, ഹാന്ഡ് ബ്രേക്കിൽ കൈ വച്ചതും വിൻഡോയിൽ ഒരു തട്ട്... നോക്കുമ്പോൾ ഏകദേശം 30-32 വയസ്സ് പ്രായം തോന്നിക്കുന്ന സുമുഖനായ ഒരാൾ, അയാൾ എന്തൊക്കെയോ പറയുന്നുണ്ട്. പല പേടിപ്പിക്കുന്ന കഥകളും കേട്ടിട്ടുള്ള സമീറ ഇടതു കൈകൊണ്ട് പതുക്കെ ബാഗിൽ നിന്നും പെപ്പർ സ്പ്രേ പുറത്തെടുത്തു. വിൻഡോ ഒരു ഇഞ്ച് താഴ്ത്തി കാര്യം ശ്രദ്ധിച്ചു... പുറകിലത്തെ ടയർ പഞ്ചർ ആണ് എന്നാണ് അയാൾ പറയുന്നത്. പേടി കൊണ്ടും, ഒരു അപരിചിതനെ വിശ്വാസം ഇല്ലാത്തതുകൊണ്ടും, സൈഡ് റിയർവ്യൂ മിറർ അഡ്ജസ്റ്റ് ചെയ്തു നോക്കിയപ്പോൾ അയാൾ പറയുന്നത് സത്യമാണ്, ടയർ പഞ്ചർ ആയിരിക്കുന്നു. 

'ഇന്നത്തെ ദിവസം ആരെയാണോ കണി കണ്ടത്' എന്ന് പഴിച്ചുകൊണ്ട് അടുത്തുള്ള മെക്കാനിക്കിനെ വിളിക്കാൻ തുടങ്ങിയപ്പോൾ അയാൾ സഹായിക്കാം എന്നു പറഞ്ഞു. 'സാരമില്ല, ബുദ്ധിമുട്ടണ്ട, മെക്കാനിക്കിനെ വിളിക്കാം' എന്നു പറഞ്ഞിട്ടും അയാൾ അത് കൂട്ടാക്കിയില്ല, അയാൾ 10 മിനുട്ടിൽ ശരിയാക്കിത്തരാം തരാമെന്നു പറഞ്ഞു. അങ്ങനെ വണ്ടിയിൽ നിന്നും സ്റ്റെപ്പ്നിയും ടൂൾസും എടുത്തു ടയറു മാറ്റി ഇടൻ തുടങ്ങി. ടയറു മാറ്റുന്നതിന് ഇടയ്ക്ക് സമീറെയ കുറിച്ച് കുറച്ചധികം പേഴ്സണൽ ചോദ്യങ്ങൾ അയാൾ ചോദിച്ചു കൊണ്ടിരുന്നു... എന്തു ചെയ്യുന്നു, ഏത് കമ്പനിയിൽ ജോലി നോക്കുന്നു, വീട്ടിൽ ആരൊക്കെയുണ്ട്, ഇവിടെ തന്നെയാണോ നാട്, ഫാമിലി ഉണ്ടോ, കല്യാണം കഴിഞ്ഞതാണോ, അങ്ങനെയങ്ങനെ. ചിലതിന് മാത്രം മറുപടി പറഞ്ഞു ബാക്കി ഒക്കെ ഒഴിഞ്ഞുമാറി ബോയ് ഫ്രണ്ടിൻ്റെ ഫ്ലാറ്റിൽ പോകും വഴി സാധനങ്ങൾ വാങ്ങാൻ കയറിയത് ആണെന്ന് ഒരു കള്ളവും പറഞ്ഞു.

ടയർ മാറ്റി കഴിഞ്ഞു അയാൾ തൊട്ടു അപ്പുറത്തേക്കായി കിടന്നിരുന്ന തൻറെ വണ്ടിയുടെ ഡോർ തുറന്ന് ഒരു തുണി എടുത്തു കൈയൊക്കെ തുടച്ചു. അപ്പോഴാണ് താഴെ ഒരുവശത്തായി ഒരു കന്നാസ് ഇരിക്കുന്നത് സമീറ ശ്രദ്ധിച്ചത്, അവൾ കാര്യം തിരക്കി... അയാൾ പറഞ്ഞു "പെട്രോൾ തീർന്നു വണ്ടി നിന്നതാണ് റോഡിൽ, ഒരു വിധം സൈഡിലേക്ക് ഒതുക്കി കന്നാസും എടുത്തു ഇറങ്ങിയപ്പോഴാണ് പേഴ്സും മൊബൈലും വീട്ടിൽ മറന്നുവച്ച കാര്യമോർത്തത്. വീക്കെൻഡ് ആഘോഷിക്കാൻ ഒരു കൂട്ടുകാരൻറെ വീട്ടിലേക്ക് പോവുകയായിരുന്നു... അവനെ വിളിക്കാൻ അവൻറെ നമ്പറും കാണാതെ അറിയില്ല, അവനല്ലാതെ ഈ ഭാഗത്ത് വേറെ പരിചയക്കാർ ആരും ഇല്ല. എന്ത് ചെയ്യണം, ആരോടെങ്കിലും ലിഫ്റ്റ് ചോദിച്ചാലോ എന്ന് ആലോചിച്ചു നിന്നപ്പോഴാണ് ആണ് നിങ്ങടെ പഞ്ചർ കണ്ണിൽപെട്ടത്".

തന്നെപ്പോലെ തന്നെ ഒരു വീക്കെൻഡ് അടിച്ചുപൊളിക്കാൻ ഇറങ്ങി വഴിയിൽ പെട്ടുപോയ ഒരാളെ കണ്ടപ്പോൾ സമീറയ്ക്ക് സഹതാപം തോന്നി. അയാൾക്ക് പോകേണ്ടിയിരുന്ന കൂട്ടുകാരൻറെ ഫ്ലാറ്റ് താൻ താമസിക്കുന്നതിന് ഒരു ലെയിൻ അപ്പുറം ആണെങ്കിലും സമയത്ത് ഒരു അപരിചിതനെ ലിഫ്റ്റ് കൊടുക്കാൻ സമീറയ്ക്ക് ധൈര്യമില്ലായിരുന്നു. പകരം പെട്രോൾ അടിക്കാൻ കയ്യിലുണ്ടായിരുന്ന 300 രൂപ നൽകി. അയാൾ അത് വാങ്ങാൻ കൂട്ടാക്കിയില്ല എങ്കിലും, ഒരു സഹായത്തിനും മറു സഹായം എന്ന് പറഞ്ഞു അയാളെ കൊണ്ട് അത് വാങ്ങിപ്പിച്ചു. പിന്നെ അയാളോട് അധികം യാത്ര പറയാൻ നിൽക്കാതെ അവിടെനിന്ന് വണ്ടിയുമായി വീട്ടിലേക്ക് പോയി.

** ---------------- **

ഈ ആഴ്ച ടയറ് കട തുറന്നപ്പോൾ പഞ്ചറായ ടയർ ശരിയാക്കാൻ അവിടെ കൊണ്ടു ചെന്നപ്പോഴാണ് അറിയുന്നത് ആ ടയർ താനേ പഞ്ചർ ആയതല്ല, പകരം മൂർച്ചയുള്ള എന്തോ ഒരു ആയുധം വച്ച് ശക്തമായി മൂന്നു തവണ കുത്തി ടയർ പഞ്ചർ ആക്കിയതാണ്.!


Saturday 27 February 2021

ചെറുപുഞ്ചിരികൾ


ഞാൻ കണ്ട ഏറ്റവും സന്തോഷകരമായ കാഴ്ചകളിൽ ഒന്ന്...

2017 വേനൽ തുടങ്ങുന്നതേ ഒള്ളു. അന്ന് ഞാൻ ദുബായിൽ ഒരു ഫയർ ആൻഡ് സേഫ്റ്റി കമ്പനിക്ക് വേണ്ടി ജോലി നോക്കുന്നു. സമയം വൈകുന്നേരം 5 മണിയോട് അടുത്തിരുന്നു. ഞങ്ങൾ (ഞാനും എൻ്റെ ടീമും) റാഷിദിയ മെട്രോ സ്റ്റേഷൻ വിപുലീകരണത്തിൻ്റെ ഭാഗമായി വന്ന ഒരു വർക്ക് ചെയ്തശേഷം മെട്രോ സ്റ്റേഷന് വെളിയിൽ ഞങ്ങളുടെ വാൻ വരാനായി കാത്ത് നിൽക്കുകയാണ്. സ്റ്റേഷന് എതിർവശം ഒരു ചെറിയ ഷോപ്പിംഗ് സെൻ്റർ ആണ്. 8-10 കടകൾ ഉണ്ട്. ഞാൻ അതിൽ ഒന്നിൽ കയറി ഞങ്ങൾക്ക് കുടിക്കാൻ ജ്യൂസും, കുറച്ചു മിൻ്റ് കാൻഡീസും വാങ്ങി. വാൻ വരുമ്പോൾ അവിടെ നിന്നാൽ കാണാം. 

അങ്ങനെ ജ്യൂസ് കുടിച്ച് നിക്കുമ്പോൾ ആണ് അതേ മെട്രോ സ്റ്റേഷനിൽ ലേബർ പണിക്ക് നിന്നിരുന്ന ഒരു കൂട്ടം ഭായിമാർ അങ്ങോട്ടേക്ക് വന്നത്. ഇന്ത്യ, പാകിസ്താൻ, അഫ്ഗാനിസ്താൻ, നേപാൾ ന്നും വന്നവരാണ് ഭൂരിഭാഗവും. അവർ നല്ല ആവേശത്തിൽ ആയിരുന്നു. ഒട്ടും മടിച്ച് നിൽക്കാതെ അവർ തൊട്ട് അടുത്തുള്ള കെ.എഫ്.സി കടയിലേക്ക് കയറി. അതു കണ്ട് ഞാൻ ഒന്ന് ആശ്ചര്യപ്പെട്ടു... സാധാരണ ഗതിയിൽ വിശന്നു തളർന്നാൽ പോലും പുറത്ത് നിന്ന് ഒന്നും വാങ്ങി കഴിക്കാതെ, കിട്ടുന്ന തുച്ഛമായ ശമ്പളം മുഴുവൻ മിച്ചം വച്ച് നാട്ടിലേക്ക്, കുടുംബങ്ങൾക്ക് അയച്ചു കൊടുക്കുന്നവർ ആണ് അവരൊക്കെയും.

ഞാനും, എൻ്റെ കൂടെ ഉണ്ടായിരുന്ന എൻജിനിയറും കൂടി ഒരു കൗതുകത്തിൻ്റെ പുറത്ത് കെ.എഫ്.സി യുടെ മുന്നിൽ ചെന്ന് അവർ എന്തു വാങ്ങുന്നു എന്ന് നോക്കി. അവർ ഒരു ബക്കറ്റ് ചിക്കെൻ ഫ്രൈ, ഒരു ബോക്സ് ചിക്കെൻ പോപ്കോണും വാങ്ങി. ചിലർ മൊബൈൽ ഒക്കെ എടുത്ത് നോക്കുന്നുണ്ട്. എല്ലാർക്കും ലോക ജനതയെ ഒന്നടങ്കം സന്തോഷത്തിൻ്റെ കൊടുമുടിയിൽ എത്തിക്കുന്ന "സാലറി ഇസ് ക്രെഡിറ്റഡ്." എന്ന മെസ്സേജ് വന്നു എന്ന് തോന്നുന്നു. കൂടെ പെരുന്നാള് വരുന്നൊണ്ട് ബോണസും കിട്ടി കാണും. എന്തായാലും എല്ലാരുടെയും മുഖത്തെ സന്തോഷം എനിക്ക് വർണ്ണിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.

എല്ലാം ഒബ്‌സർവ് ചെയ്യുന്ന കൂട്ടത്തിൽ ആയിരുന്ന ഞാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചു... അവർ കടയിൽ കയറി ഓർഡർ കൊടുത്തു സാധനം വാങ്ങി ഇറങ്ങാൻ, ഇംഗ്ലീഷ് അറിയാതിരുന്നിട്ടും, നമ്മൾ എടുക്കുന്ന സമയത്തിൻ്റെ പകുതി പോലും എടുത്തില്ല, പിന്നെ അവർ അതിന് വേണ്ട കൃത്യം കാശ് കയ്യിൽ കരുതി വച്ചിരുന്നു. നമ്മൾ ഒക്കെ നിസ്സാരം പോലെ കണ്ടിരുന്ന ഒരു ബ്‌ക്കറ്റ് കെ.എഫ്.സി വാങ്ങാൻ അവർ എത്ര നാൾ പ്ലാൻ ചെയ്തു കാണും എന്ന് മനസ്സിൽ ഓർത്തുപോയി.

അപ്പോളേക്കും അവർ വാങ്ങിയ കെ.എഫ്.സി പുറത്തേക്ക് കൊണ്ട് വന്ന് ബാക്കി എല്ലാരുംകൂടി പങ്കിട്ടു കഴിക്കാൻ തുടങ്ങി. അവരുടെ മുഖത്തെ സന്തോഷം... കണ്ടു നിന്ന ഞങ്ങളുടെ മുഖത്തും ചെറുപുഞ്ചിരികൾ വിടർന്നു.

4 വർഷം ആയിട്ടും മനസ്സിൽ നിന്നും മായാതെ ആ കാഴ്ച അങ്ങനെ തന്നെ കിടക്കുന്നത് അവർ അന്ന് അനുഭവിച്ച സന്തോഷത്തിൽ കുറച്ച് എനിക്കും കിട്ടിയത് കൊണ്ട് ആവണം.

Saturday 29 August 2020

ചിത്രം.

ചില ചിത്രങ്ങൾ അങ്ങനെയാണ്, ഒരിക്കൽ മനസ്സിൽ പതിഞ്ഞു കഴിഞ്ഞാൽ പിന്നെ അത് മായുകയേയില്ല, ചില മുഖങ്ങളും.

QR 7477 എന്ന ഖത്തർ എയർവെയ്സ് വിമാനം കേരള കരയിലേക്ക് പറന്നിറങ്ങാൻ ഇനി ഏതാനും മിനുട്ടുകൾ മാത്രം. പൈലറ്റ് അനൗൺസ്മെൻറ് കേട്ടാണ് സുനിൽ തന്റെ പകുതി മയക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നത്. സ്വതവേ യാത്രക്ക് ഇടയിൽ ഉറങ്ങാത്ത സുനിൽ അന്ന് പതിവില്ലാതെ മയങ്ങിപ്പോയി, എന്തൊക്കെയോ സ്വപ്നങ്ങളും കണ്ടു. സമയം നോക്കിയപ്പോൾ വൈകുന്നേരം 4:15 ആവുന്നതേയൊള്ളു. എത്രയോ നാളുകൾക്ക് ശേഷം വീണ്ടും ഒരു സൂര്യാസ്തമയം തന്റെ നാട്ടിൽ, ആ ചിന്തയും, പിന്നെ ആവിപറക്കുന്ന ചമ്പാവരി ചോറും മീൻ കറിയും കൂട്ടിയുള്ള ഊണിന്റെ ഗന്ധവും ഒക്കെ അവന്റെ ഉറക്കച്ചടവ് മാറ്റി, കടുപ്പത്തിൽ ഒരു കട്ടൻ കുടിച്ച പോലെ.

സുനിൽ ലാപ്ടോപ്പ് മടക്കി ബാഗിൽ വച്ചു, അപ്പോൾ ആ ബാഗിന് അകത്തു നിന്ന് ഒരു ജോണി വാക്കർ അവനെ നോക്കി ചിരിച്ചു. ഓർമ്മകളുടെ ഒരു കെട്ട് അഴിയുകയായിരുന്നു അപ്പോൾ, അവയെല്ലാം കൂടി മനസ്സിലേക്ക് ഇരച്ചു കയറി. കാലം ഒരു മുപ്പതു കൊല്ലം പിന്നോട്ട് പോയി...

ഓർമ്മകളിൽ തന്റെ അച്ഛൻ എപ്പോഴും തിയേറ്ററിൽ കൊണ്ടുപോകും സിനിമ കാണാൻ.
തൃശ്ശൂര് 'രാഗം' കഴിഞ്ഞാൽ പിന്നെ 70mm സ്ക്രീനുള്ള ഉള്ള വലിയ തീയേറ്റർ തന്റെ നാട്ടിലായിരുന്നു, തളിക്കുളം 'കാർത്തിക'. വീട്ടിൽ നിന്നും നടന്നു പോകാവുന്ന ദൂരം മാത്രം.

സാധാരണയിൽ സാധാ കുടുംബമായിരുന്നു സുനിലിന്റെ. അച്ഛന് തുച്ഛമായ വരുമാനം മാത്രം, കിട്ടുന്നതൊക്കെ അമ്മയെ ഏൽപ്പിക്കും, അളന്നു മുറിച്ചാണ് കഴിഞ്ഞിരുന്നത് എങ്കിലും സന്തോഷത്തിന് കുറവൊന്നും ഉണ്ടായിരുന്നില്ല. അച്ഛനാകട്ടെ കടം വാങ്ങുന്ന ശീലവും ഇല്ല. അതുകൊണ്ടുതന്നെ വീട്ട് ചിലവുകൾ കഴിഞ്ഞ് അധിക ചിലവിന് മിച്ചം ഒന്നും കാണാറുമില്ല. 
പാഴ്ചിലവുകൾ ഒന്നും പ്രോത്സാഹിപ്പിക്കാത്ത അമ്മയ്ക്ക് മോനെ സിനിമക്ക് കൊണ്ടുപോകുന്നതും, അച്ഛൻറെ സിനിമാ പ്രേമം മകനും കൂടി പകർന്നു കൊടുക്കുന്നതിനോടും ഒട്ടും യോജിപ്പില്ലായിരുന്നു.

അങ്ങനെ ഇരിക്കെയാണ് മോഹൻലാൽ അഭിനയിച്ച "ചിത്രം" കാർത്തികയിൽ റിലീസ് ചെയ്യുന്നത്. തന്റെ വാശി പുറത്ത് അമ്മ അറിയാതെ സിനിമയ്ക്ക് കൊണ്ടുപോകാമെന്ന് അച്ഛൻ സമ്മതിച്ചു. 2.50 രൂപയാണ് അന്നത്തെ തേഡ് ക്ലാസ് ടിക്കറ്റ്. തീയേറ്ററിൽ ചെന്ന അച്ഛൻറെ കയ്യിൽ ഒരു ടിക്കറ്റിനുള്ള കാശേ ഒള്ളൂ. സാധാരണ സിനിമയ്ക്ക് ചെല്ലുമ്പോൾ തനിക്ക് ടിക്കറ്റ് എടുക്കാറില്ല, ചെറിയ പ്രായം ആയതു കാരണം. പക്ഷേ അന്ന് ടിക്കറ്റ് എടുത്ത്, കയറാൻ പോയപ്പോൾ ടിക്കറ്റ് കളക്ട് ചെയ്യാൻ വാതിൽക്കൽ നിൽക്കുന്ന സ്റ്റാഫ് തടഞ്ഞു, അകത്തേക്ക് കയറ്റി വിട്ടില്ല, തനിക്കും കൂടി ടിക്കറ്റ് വേണമെന്ന് നിർബന്ധിച്ചു അച്ഛനോട്. അച്ഛൻ എന്തൊക്കെയോ പറഞ്ഞു നോക്കി പക്ഷേ അയാൾ ഒന്നും സമ്മതിച്ചില്ല. ആറു വയസ്സുള്ള തന്നെ ഒരു പരിചയക്കാരൻ ചേട്ടനോട് "ഒന്ന് ശ്രദ്ധിക്കണേ" എന്നും പറഞ്ഞ് ഏൽപ്പിച്ചു, തന്നോട് ”അച്ഛൻ പുറത്ത് ഉണ്ടാവും, മോൻ കണ്ടിട്ട് വാ" എന്നും പറഞ്ഞ് അച്ഛൻ പുറത്തു നിന്നു. അന്നത്തെ ആവേശത്തിൽ അതിൽ കൂടുതൽ ഒന്നും ചിന്തിക്കാതെ അകത്തു കയറി, പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ ഇല്ലാത്ത വിഷമം വന്നു തുടങ്ങി. സിനിമ ഒരു 30 മിനിട്ട് കഴിഞ്ഞപ്പോൾ ഇരുട്ടത്ത് ഒരാൾ ”മോനെ” എന്നും വിളിച്ചു വരുന്ന കാഴ്ച കണ്മുന്നിൽ മിന്നി മറഞ്ഞു. സന്തോഷമായി, അച്ഛൻ വന്നു. താൻ അച്ഛനോട് ചോദിച്ചു ”പൈസ കിട്ടിയോ? ടിക്കറ്റ് എടുത്തോ?". അച്ഛൻ പറഞ്ഞു "ടിക്കറ്റ് എടുത്തില്ല, പുറത്ത് ഇരിക്കുന്നത് കണ്ടപ്പോൾ അടുത്ത ഡോറിലെ സ്റ്റാഫ് ചോദിച്ചു, കാര്യം പറഞ്ഞപ്പോൾ അച്ഛനെ കയറ്റിവിടാൻ ആ ചേട്ടൻ പറഞ്ഞു". 

സിനിമ കഴിഞ്ഞു പോകുമ്പോൾ അച്ഛൻ ആ ചേട്ടനോട് നന്ദി പറയുന്നുണ്ടായിരുന്നു. ആ മുഖം ഇന്നും ഓർമ്മയിലുണ്ട്. നല്ലൊരു ചിരി എപ്പോഴും ആ മുഖത്ത് ഉണ്ടാവും. പിന്നീട് എപ്പോഴൊക്കെ സിനിമക്ക് പോയാലും, താൻ ആദ്യം തേടിയിരുന്നത് ആ ചേട്ടനെ കാണാൻ ആയിരുന്നു. തന്റെ ഹൈ സ്കൂൾ കാലഘട്ടം വരെ ആ ചേട്ടൻ അവിടെത്തന്നെ ഉണ്ടായിരുന്നു. പിന്നെ കണ്ടിട്ടില്ല.  ഇപ്പോഴും, എത്രയോ വർഷങ്ങൾക്കു ശേഷവും, ആ മുഖവും, ആ ചിരിയും ഇന്നും ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നു. 

പിന്നീട് വർഷങ്ങൾക്കുശേഷം തന്റെ അച്ഛനോട് മനുഷ്യത്വം കാണിച്ച ആ സന്തോഷേട്ടനെ ഒരുപാട് തിരക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പക്ഷേ ഇപ്പോൾ ചില സുഹൃത്തുക്കളുടെ സഹായത്തോടെ സന്തോഷ് ഏട്ടനെ കണ്ടെത്തിയിരിക്കുന്നു. തന്നെ നോക്കി ചിരിച്ച ജോണിവാക്കർ ആ സന്തോഷേട്ടന് ഉള്ളതാണ്. ഒന്ന് ചെന്ന് കാണണം, കൂടണം, ഓർമ്മ പുതുക്കണം. 

ഇപ്പോൾ അച്ഛൻ മിക്ക ദിവസങ്ങളിലും സിനിമ കാണാറുണ്ട്. കഴിഞ്ഞതിൻറെ മുമ്പത്തെ വരവിൽ അച്ഛന് ഒരു ഹോം തിയേറ്റർ സെറ്റ് ചെയ്തു കൊടുത്തിരുന്നു. സുനിൽ അറിയാതെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു, ഫ്ലൈറ്റ്ടിൻറെ ജനാലവഴി കടപ്പുറവും തെങ്ങുകളും ഒക്കെ കണ്ടു തുടങ്ങിയിരിക്കുന്നു.

(ബേസ്ഡ് ഓൺ എ ട്രൂ സ്റ്റോറി)